ഗുണനിലവാരം ഇല്ലാത്ത സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കിയെന്ന പരാതിയില്‍ 2.70 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഗുണനിലവാരമില്ലാത്തതും കാലഹരണപെട്ടതുമായ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്.
മൂവാറ്റുപുഴ സ്വദേശി ഫ്രാന്‍സിസ് ജോണ്‍, തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന റിക്കോ എനര്‍ജി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
അഞ്ചുവര്‍ഷം വാറണ്ടിയും അഞ്ചുവര്‍ഷം അധിക വാറണ്ടിയും ലഭിക്കുമെന്ന ഉറപ്പിന്‍ മേലാണു പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും സോളാര്‍ പവര്‍ പ്ലാന്റ് വീട്ടില്‍ സ്ഥാപിക്കുന്നതിനു സമീപിക്കുകയും 2,55,760 രൂപ നല്‍കുകയും ചെയ്തു.
കുറച്ചു നാളുകള്‍ക്കു ശേഷം സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനരഹിതമായി. മാത്രമല്ല, 2,723/ രൂപ കൂടുതലായി വൈദ്യുതി ബില്ലും പരാതിക്കാരനു ലഭിച്ചു. സാധാരണ 200 രൂപയായിരുന്നു വൈദ്യുതി ബില്ല്.
ഈ സാഹചര്യത്തിലാണു കാലഹരണപ്പെട്ട സാങ്കേതിവിദ്യ ഉപയോഗിച്ചു നിര്‍മിച്ച സോളാര്‍ പാനല്‍ നല്‍കി കബളിപ്പിച്ചു എന്നാരോപിച്ച്് എതിര്‍കക്ഷിയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.
ഗണ്യമായ തുക സോളാര്‍ പാനലിനു ചെലവഴിച്ച ശേഷം, വാഗ്ദാനം ചെയ്തത് പോലെയുള്ള ഫലം ഉപഭോക്താവിനു് ലഭിച്ചില്ല എന്നതു വ്യക്തമാണെന്നു ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരന്‍ നല്‍കിയ 2,55,760/ രൂപ തിരികെ നല്‍കാനും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളില്‍ 15,000/ രൂപയും 45 ദിവസത്തിനകം ഉപഭോക്താവിനു നല്‍കാന്‍ എതിര്‍കക്ഷികള്‍ക്ക് ഉത്തരവു നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയില്‍ ഹാജരായി
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...